തൃശൂരിൽ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്




തൃശൂർ: ചേലക്കരയിൽ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവൻ (56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരുടെയും സുഹൃത്ത് ഗീരീഷ് ആണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇന്ന് രാവിലെ ഒൻപതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തിൽ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവൻറെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാസുദേവൻറെ കഴുത്ത് അറ്റു തൂങ്ങിയ നിലയിലാണ്.


കൃത്യത്തിന് ശേഷം റോഡിലൂടെ വരുമ്പോഴാണ് ഓട്ടോ ഡ്രെെവറായ ജയനേയും വെട്ടിയത്. കന്നുകാലികളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ് ജയന് വെട്ടേറ്റത്. ജയന്റെ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഗിരീഷിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. അതേസമയം കൊലപാതകത്തിൻറെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post