പാലക്കാട്: വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലിയിൽ ഒറ്റമുറി വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ത്രാങ്ങാലി തോപ്പിൽ കോളനിയിൽ രാമചന്ദ്രൻ (55) ആണ് മരണപ്പെട്ടത്. നാലു ദിവസത്തോളം പഴക്കം വരുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കാണുന്നത്.
വീടിനുള്ളിൽനിന്നു ദുർഗന്ധം വമിച്ചതോടെ സമീപത്തുള്ളവർ ചെന്ന് നോക്കിയപ്പോഴാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടത്. ഉടനെ വാർഡ് മെമ്പർ ഡി ശങ്കരനാരായണനെയും ഒറ്റപ്പാലം പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഒറ്റപ്പാലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വർഷങ്ങളായി രാമചന്ദ്രൻ ഒറ്റക്കാണ് താമസിക്കുന്നത്. മൂന്നു വർഷമായി അസുഖബാധിതനായിരുന്നു. ജോലിക്കൊന്നും പോയിരുന്നില്ല. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു രാമചന്ദ്രന്റെ ജീവിതം മുന്നോട്ടുപോയിരുന്നത്.
അവസാനമായി രാമചന്ദ്രനെ വെള്ളിയാഴ്ചയാണ് അയൽക്കാർ കണ്ടിരുന്നതെന്നും തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പ്രദേശവാസികൾ കാണുന്നതെന്നും വാർഡ് മെമ്പർ ഡി ശങ്കരനാരായണൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർ സ്ഥലത്തുണ്ടായിരുന്നു