തുറവൂര്‍ (ആലപ്പുഴ): നിയന്ത്രണം തെറ്റിയ കാറിടിച്ച് ദേശീയപാതയോരത്തുകൂടി ട്രോളി തള്ളി കൊണ്ടുപോയ യുവാവ് മരിച്ചു.
മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു.
കോടംതുരുത്ത് മഴത്തുള്ളിവീട്ടില്‍ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാല്‍ നടയാത്രികനായ വല്ലേത്തോട് നികര്‍ത്തില്‍ രഘുവരന്റെ മകൻ രാഘുലി(30)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൈയ്ക്ക് ഒടിവുമുണ്ട്.
നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെ ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍.പി സ്കൂളിന് മുന്നിലായിരുന്നു അപകടം. അതേസമയം, ധനീഷിനെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
ഇടിയേറ്റ് ഇരുവരും റോഡരികില്‍ വീണപ്പോള്‍ ധനീഷിന് ബോധം നഷ്ടമായിരുന്നു. രാഘുലിന് മാത്രമാണ് അനക്കമുണ്ടായിരുന്നത്. 108 ആംബുലൻസില്‍ ഇദ്ദേഹത്തെ ആശേുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ കിടന്ന ധനീഷിനും അനക്കമുണ്ടെന്ന് മനസ്സിലായത്.
ഉടൻ തുറവൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാതയോരത്ത് കൂടി ട്രോളി തള്ളി പോകുകയായിരുന്നു മരിച്ച ധനീഷ്. കാര്‍ നിയന്ത്രണം തെറ്റി ധനീഷിനെയും രാഘുലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ധനീഷിന്റെ മൃതദേഹം തുറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ധനീഷിന്റെ മാതാവ്: സതി, സഹോദരങ്ങള്‍: നിധീഷ്, ബിനീഷ്, നിഷ. കുത്തിയതോട് പൊലീസ് കേസെടുത്തു.
