ഇടുക്കി കുട്ടിക്കാനം: ദേശീയപാതയിൽ കുട്ടിക്കാനം കടുവപ്പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയിൽ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.
ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഭാഗ്യ (12), ആദിദേവ് (21), മഞ്ജു (43), ഷിബു (51) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേർ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവർ വാഗമൺ സന്ദർശിച്ച് മടങ്ങുകയായിരുന്നു. തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്നും അവർ പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.