അരീക്കോട്: ദേശീയ തലത്തിലും ഐ-ലീഗിലും കേരളത്തിന്റെ അഭിമാനമുയർത്തിയ മുൻനിര ഫുട്ബോൾ താരവും കോയമ്പത്തൂർ കസ്റ്റംസ് ഇൻസ്പെക്ടറുമായ അസീം കൊറളിയാടൻ (അസീം അരീക്കോട്) കോയമ്പത്തൂരിൽ റോഡപകടത്തിൽ അന്തരിച്ചു.
മയ്യിത്ത് പോസ്റ്റ്‌മോർട്ടത്തിനു ശേഷം കസ്റ്റംസ് അധികൃതരുടെ ഔദ്യോഗിക ദർശനത്തിന് വിധേയമാക്കി ഇന്ന് വൈകുന്നേരം 3 മണിയോടെ അരീക്കോട്ടെത്തിക്കും. തുടർന്ന് പുത്തലത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം മഗ്‌രിബ് നമസ്കാരത്തിന് മുൻപ് ഖബറടക്കും.
ദേശീയ ഫുട്ബോളിലെ മലബാറിന്റെ പെരുമ
ദേശീയ തലത്തിൽ തങ്ങളുടെ കളിസംഘങ്ങളിൽ അസീമിനെ ഉൾപ്പെടുത്താൻ ഇതര സംസ്ഥാനങ്ങളും മത്സരിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ കളിവൈഭവത്തിനുള്ള അംഗീകാരമാണ്. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ്.
അണ്ടർ 21 കേരള ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അസീം, കേരളത്തിന് പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
തിളക്കമാർന്ന ക്ലബ്ബ് കരിയർ
ഇന്ത്യൻ ക്ലബ്ബ് ഫുട്ബോൾ രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അസീം:
2005-06: വാസ്കോ ഗോവ
2006-07: സാൽഗോക്കർ ഗോവ
2007-09: മുംബൈ എഫ്.സി
2009-10: മഹീന്ദ്ര യുണൈറ്റഡ്
2010-11: ഈസ്റ്റ് ബംഗാൾ
9 സീസണുകളിലായി ഐ-ലീഗിൽ കളിച്ച അദ്ദേഹം, സന്തോഷ് ട്രോഫി ടൂർണമെന്റുകളിൽ മഹാരാഷ്ട്രയ്ക്കായും (2010) തമിഴ്‌നാടിനായും (2013) ബൂട്ടുകെട്ടി. ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലെല്ലാം വിവിധ വമ്പൻ ക്ലബ്ബുകളെ അദ്ദേഹം പ്രതിനിധീകരിച്ചു.
കായിക രംഗത്തെ തിളക്കമാർന്ന കരിയറിനു ശേഷം കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കായിക ലോകവും നാടും അഗാധമായ ദുഃഖത്തിലുമാണ്.
.
