മലപ്പുറം നിലമ്പൂർ: പോത്തുകല്ലിൽ കാട്ടാനയുടെ
ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ ആർ ക്യാമ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ പോത്തുകൽ വനം സ്റ്റേഷനിൽ എത്തിയ സിവിൽ പൊലിസ്
ഓഫീസർ സംഗീതിനാണ് (30) പരിക്കേറ്റത്.
ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി
രാവിലെ 9.30 ഓടെ കോഴിക്കോട്
മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ 7.30 ഓടെ
പോത്തുകൽ കോടാലിപൊയിലിലാണ് സംഭവം. ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ
മോഴയാന ഭീതിപരത്തി നിലയുറപ്പിച്ച
വിവരമറിഞ്ഞ് എത്തിയ വനപാലക
സംഘത്തിലായിരുന്നു സംഗീത്. കനത്ത മഴക്കിടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിൽ ആന ഫോറസ്റ്റ്
ജീവനക്കാരെ പിന്തുടർന്നു. അതിനിടെ കാൽവഴുതി വീണ സംഗീതിനെ ആന ചവിട്ടുകയായിരുന്നു. നെഞ്ചിനാണ്
പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലിപൊയിൽ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലിപൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ
നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാണ് കാട്കയറ്റാൻ ശ്രമിച്ചത്. ഇതിനിടെയാണ് സ്പെഷ്യൽ സ്ക്വാഡിലെ പോലീസുകാരന് പരിക്കേറ്റത്.
