കേരളത്തിൽ അഞ്ച് മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് അപകടങ്ങളിലായി ഏഴുപേര്‍ മരിച്ചു.

 


പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളില്‍ ഉണ്ടായ അപകടങ്ങളിലാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ മഴ തുടരുന്നതിനിടെയാണ് അപകടം.



രാവിലെ 6.30ന് പത്തനംതിട്ട അടൂരില്‍- മൂന്നു മരണം : പത്തനംതിട്ട അടൂര്‍ പുതുശ്ശേരിഭാഗത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ അച്ഛനും അമ്മയും മകനും മരിച്ചു. തിരുവനന്തപുരം മടവൂര്‍ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകന്‍ നിഖില്‍ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖില്‍ രാജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എം സി റോഡില്‍ രാവിലെ 6.30 നായിരുന്നു അപകടം. എതിര്‍ദിശയിലേക്ക് വന്ന കാറിലുണ്ടായിരുന്ന ചടയമംഗലം സ്വദേശികളായ 4 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.



രാവിലെ 7.15ന് പാലക്കാട് കല്ലടിക്കോട്ട്- രണ്ട് മരണം: കോഴിക്കോട് - പാലക്കാട് ദേശിയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് പയ്യനടം രാജീവ് (49), മണ്ണാര്‍ക്കാട് കുന്ന് ജോസ് ശിവന്‍ (51) എന്നിവരാണ് മരിച്ചത്. രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും മണ്ണാര്‍ക്കാട് നിന്നുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഒരാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.



രാവിലെ 10ന് വയനാട് ബത്തേരിയില്‍- ഒരു മരണം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ബത്തേരി മണിച്ചിറ റോഡില്‍ അരമനയ് ക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറന്നാണ് അപകടം. പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച്‌ റോഡില്‍ വിണപ്പോള്‍ പുറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് റഫീഖ്.



രാവിലെ 11.30ന് കോട്ടയം കളത്തൂക്കടവില്‍ - ഒരു മരണം: കോട്ടയം ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ കളത്തൂക്കടവ് വലിയ മംഗലത്ത് കെ എസ് ആര്‍ ടി സി ബസും ഗ്യാസ് ഏജന്‍സിയുടെ വണ്ടിയും തമ്മില്‍ കൂട്ടി ഇടിച്ച്‌ ഒരാള്‍ മരിച്ചു. രാവിലെ 11.30 ഓടെയാണ് സംഭവം. മേലുകാവ് എഴുകുംകണ്ടത്തില്‍ ചാക്കോ എന്ന് വിളിക്കുന്ന റിന്‍സ് സെബാസ്‌റ്റ്യ(40 )നാണ് മരിച്ചത്. ഇന്‍ഡെയ്ന്‍ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് മരിച്ച റിന്‍സ്. ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയില്‍ നിന്നും എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.



Post a Comment

Previous Post Next Post