മലപ്പുറം തേഞ്ഞിപ്പലം: ഒടുവില്‍ പുത്തൂര്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട മുഹമ്മദ് റിഷാലും യാത്രയായി.
പിതാവിന്റെ കണ്മുന്നില് നിന്നാണ് മകന് ഒഴുക്കില്‍ മറഞ്ഞത്. ഓര്‍ക്കാന്‍ പോലും കഴിയാതെ വിതുമ്ബുകയാണ് ആ കുടുംബം. ശക്തമായ അടിയൊഴുക്കാണ് അപകട കാരണം. ഇനി ഒരു ദുരന്തം ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.
പുത്തൂര്‍ വലിയ തോട് എന്നും അപകടകേന്ദ്രമാണ്. രണ്ട് പതിറ്റാണ്ടിനിടെ ഇവിടെ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. നീന്തല്‍ അറിയുന്നവര്‍ പോലും ഒഴുക്കില്‍പെടുന്ന വിധം കുത്തൊഴുക്കാണ് ഇവിടെ. രണ്ട് പതിറ്റാണ്ടിനിടെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പത്തോളം പേര് ഒഴുക്കില്‍പെട്ടതായി നാട്ടുകാര്‍ പറയുന്നു. കടലുണ്ടിപ്പുഴയിലേക്ക് ചെന്ന് ചേരുന്ന തോടാണിത്. അതിനാല്‍ തന്നെ ഒഴുക്കില്‍പ്പെടുന്നവരെ കണ്ടെത്തല്‍ ഏറെ ശ്രമകരമാണ്. പലരുടെയും മൃതദേഹങ്ങള്‍ മൂന്നും നാലും ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഏകദേശം ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായ തിരച്ചിലിലാണ് മലപ്പുറം നിലയത്തിലെ ഫയര്‍ ഓഫിസറും മുങ്ങല്‍ വിദഗ്ധനുമായ കെ.എം. മുജീബ് മുഹമ്മദ് റിഷാലിന്റെ മൃതദേഹം കണ്ടെടുത്തത്. ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മലപ്പുറം നിലയത്തില്‍നിന്നും സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ. സിയാദ്, ഫയര്‍ ഓഫിസര്‍മാരായ വി.പി. നിഷാദ്, കെ.എം. മുജീബ്, കെ.ടി. സാലിഹ് എന്നിവരാണ് തിരച്ചില്‍ നടത്തിയത്. മീന്‍ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയിരുന്നു. വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാര്‍ ട്രോമാ കെയർ ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകർ IRW ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും തിരച്ചിലിന് നേതൃത്വം നല്കി.