വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്ന് ആരോപണം



വയനാട്  കല്‍പറ്റ: വയനാട് അമ്ബലവയല്‍ അമ്ബുകുത്തിയില്‍ കടുവയെ ചത്തനിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍.

അമ്ബുകുത്തി നാല് സെന്റ് കോളനിയിലെ ചീര കര്‍ഷകനായ കുഴിവിള ഹരികുമാറിനെ (56)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയെ ആദ്യം കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഹരികുമാറിനെ നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഹരികുമാറിനോട് മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പലതവണയായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായും, ഇതേ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, കടുവാ കേസുമായി ബന്ധപ്പെട്ട് ആരെയും ഓഫിസിലേക്ക് വിളിച്ച്‌ മൊഴിയെടുത്തിട്ടില്ല എന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. ഹരികുമാറിനോട് വീടിനടുത്ത് വച്ച്‌ ഒരു തവണ മാത്രമേ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്. 


കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരുക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരികുമാറടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. കുരുക്ക്‌ അഴിച്ചെടുക്കുന്ന വിധം എങ്ങനെയെന്നൊക്കെ വനംവകുപ്പ്‌ ഹരികുമാറിനോട് ചോദിച്ചത്രേ. 


ഹരികുമാറിന്‍റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. 10 മണിക്ക് ബത്തേരി ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. മൃതദേഹം അസംപ്ഷന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post