മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി മുഖത്ത് കുത്തിക്കയറി; മധ്യവയസ്കന് ദാരുണാന്ത്യം



മലപ്പുറം: മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി മുഖത്ത് കുത്തി മധ്യവയസ്കന്‍ മരിച്ചു. ഒതായി ചുണ്ടെപറമ്ബ് സ്വദേശി പരശുരാമന്‍ കുന്നത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാണിയാണ് മരിച്ചത്.

ശനി ഉച്ചയ്ക്ക് ഒന്നരയോടെ കിഴക്കെ ചാത്തല്ലൂര്‍ ലക്കിപട മലയിലെ റബര്‍ തോട്ടത്തില്‍ കാടു വെട്ടാന്‍ പോയതായിരുന്നു ഇദ്ദേഹം. ജോലിക്ക് ശേഷം കൂടെ ഉണ്ടായിരുന്ന ആളെയും കൂട്ടി മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി മാവില്‍ തങ്ങുകയായിരുന്നു.


തങ്ങിയ തോട്ടി തിരിച്ചെടുക്കാന്‍ മറ്റൊരു തോട്ടി കൊണ്ട് ശ്രമിക്കുന്നതിനിടയില്‍ തോട്ടി മുഖത്ത് വന്ന് തറക്കുകയായിരുന്നു. തുടര്‍ന്ന്, ഉടന്‍ തന്നെ ഒതായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും ശേഷം കോഴിക്കോട്  മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടസമയം വലിയ അളവില്‍ രക്തം ചോര്‍ന്നു പോവുകയും സൈലന്‍റ് ഹൃദ്യയാഘാതം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.


മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ശേഷം ഒതായി ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: അയിശ തച്ചണ്ണ, മക്കള്‍:സല്‍മാബി, മിന്നത്ത്, നൗറിന്‍. മരുമക്കള്‍: ശിഹാബ് കാരക്കുന്ന്, സക്കീര്‍ ചന്തക്കുന്ന്. സഹോദരങ്ങള്‍: മുഹമ്മദലി, അക്കൂബ് ഒതായി, ഉമ്മര്‍ മാനു, യൂസഫലി.


Post a Comment

Previous Post Next Post