കൊല്ലം: സീബ്രാലൈനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം
ഇടുക്കി മരുതുംപേട്ട സ്വദേശി അൻസു ട്രീസ ആന്റണി (25) ആണ് മരിച്ചത്. സംഭവത്തില്‍ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ജയകുമാര്‍ പിടിയിലായി. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കേരള സെൻട്രല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ യുവതി കൊല്ലം കുളക്കടയിലെ കോളേജില്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് എത്തിയതായിരുന്നു. ബസ്സില്‍ സ്ഥലം മാറി പുത്തൂരില്‍ ഇറങ്ങി. ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയ അൻസു ബസ് കയറുന്നതിനായി സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്ബോഴായിരുന്നു അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചത്.
സീബ്രാലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് യുവതിയെ കാറിടിച്ചത്. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് 30 കിലോമീറ്റര്‍ ആണ് അനുവദനീയമായ വേഗപരിധി. ഇതിനെക്കാള്‍ വേഗത്തിലായിരുന്നു പ്രതി വണ്ടി ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.