പിറവത്ത് കെട്ടിട നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ സുകുമാർ, സുബ്രതോ, ഗൗർ എന്നിവരാണ് മരിച്ചത്. മൂവരും വെസ്റ്റ് ബംഗാൾ സ്വദേശികളാണ്.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. സമീപത്തെ കുന്നിൽനിന്ന് മണ്ണെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. മണ്ണിനടിയിൽപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് അന്വേഷണ ചുമതല. ജില്ലാ കലക്ടറോടും മന്ത്രി റിപ്പോർട്ട് തേടി. മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശവും നൽകി.