മലപ്പുറം കരുവാരകുണ്ട് മലയോര മേഖലയില്‍ മഴ കനത്തു. ഇടമുറിയാത്ത കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനത്തെ തുടർന്ന് മലയോര ജനത ഭീതിയിലാണ്.
രണ്ടു ദിവസമായി ശക്തമായ മഴയാണ് മേഖലയില്‍ അനുഭവപ്പെടുന്നത്.
മുൻവർഷങ്ങളിലെ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മണ്ണും ചെളിയും ഒലിപ്പുഴയില്‍ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനെ തുടർന്ന് പുഴയോരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ അധികൃതർ നീക്കം ചെയ്യാൻ തയാറായില്ലങ്കില്‍ വീണ്ടും മലവെള്ളപാച്ചിലില്‍ വൻ ദുരന്തമുണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.
മണല്‍വാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഒലിപ്പുഴയില്‍ മണല്‍തിട്ടകള്‍ ഉയർന്നു വന്നത്. വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.