ഇരട്ടക്കൊല മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിലാണ് ദാരുണമായ സംഭവം നടന്നത്. എഴുകുംവയൽ സ്വദേശികളായ ആന്റണി (60), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായ അജീഷ് മാതാപിതാക്കളുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. സംഭവദിവസവും വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അജീഷ് മാതാപിതാക്കളെ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അജീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
