കോഴിക്കോട് പേരാമ്പ്ര: തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര ചേനോളി പരപ്പിൽ ഷൈജൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
എറണാകുളത്ത് സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷൈജൽ. മുൻപ് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് പുഴയിൽ ഒരാൾ ചാടിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം പ്രദേശത്തുണ്ടായിരുന്ന മേപ്പയൂർ പൊലീസും നാട്ടുകാരും ചേർന്ന് ഷൈജലിനെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്നും ഷൈജലിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൃതദേഹം നിലവിൽ വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
