തിരുവനന്തപുരം: തമ്ബാനൂര്‍ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിയിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
കെ.എസ്.ആര്‍.ടി.സി ബസും രണ്ടു കാറുകളും ഒരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ ഗണേശന്‍ ഓട്ടോറിക്ഷാ യാത്രക്കാരന്‍ സുബ്ബയ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. തമ്ബാനൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മോഡല്‍ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലെ സിഗ്നലിന് സമീപത്തുവച്ച് മുന്നിലുണ്ടായിരുന്ന കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നിലുള്ള കാറിലും ആ കാര്‍ അതിന് മുന്നിലുള്ള ഓട്ടോറിക്ഷയിലും ഇടിച്ചു. റോഡിന് എതിര്‍വശത്തേക്ക് തെറിച്ചുവീണ ഓട്ടോ തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരനെയും പുറത്തെത്തിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി.