തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം: ബാലരാമപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ അപകടം. ബസിലെ ഡ്രൈവര്‍ക്കും നിരവധി യാതക്കാര്‍ക്കും പരിക്കേറ്റു.

പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലര്‍. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

30 വര്‍ഷം ആകാശത്ത് പറന്ന എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂനിറ്റിന് സമീപം വച്ചിരിക്കുകയായിരുന്നു. നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിച്ച്‌ വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ വില്‍ക്കുകയായിരുന്നു.


ലേലത്തില്‍ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്. തുടര്‍ന്ന് വിമാനം പൊളിച്ച്‌ നാല് ട്രെയിലറുകളിലായി കൊണ്ടുപോകുമ്ബോഴാണ് അപകടം. അപകടം ഉണ്ടായതോടെ ട്രെയിലര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതോടെ റോഡില്‍ വന്‍ ഗതാഗത തടസവുമുണ്ടായി

ഒടുവില്‍ ബ്ലോകില്‍ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് അപകടത്തില്‍പെട്ട ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്.



Post a Comment

Previous Post Next Post