മലപ്പുറം കോട്ടക്കൽ
ജന്മം കൊണ്ട് തമിഴനാണെങ്കിലും അന്നം തരുന്ന നാടിനോട് നന്ദിയുണ്ടെന്ന് തെളിയിച്ച് പരശുരാമന്‍. കോട്ടക്കലില്‍ കിണറിടിഞ്ഞ് കുടുങ്ങിയ അലി അക്ബറിനെയും അഹദിനേയും രക്ഷിക്കാന്‍ ആദ്യം കിണറ്റിലിറങ്ങിയത് പരശുവായിരുന്നു. അപകടസ്ഥലത്ത് ഓട്ടവുമായി എത്തിയതായിരുന്നു ഗുഡ്സ് ഡ്രൈവറായ ഇദ്ദേഹം. ഇതിനിടയിലാണ് രണ്ടുപേര്‍ കിണറ്റിലകപ്പെട്ടുവെന്ന നിലവിളിയുമായി മറ്റു തൊഴിലാളികള്‍ എത്തുന്നത്. പിന്നെയൊന്നും ആലോചിച്ചില്ല. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി. ഈ സമയം അഹദ് പ്രാണരക്ഷാര്‍ഥം നിലവിളിക്കുകയായിരുന്നു.
ചളി നീക്കിയും മണ്ണു മാറ്റിയും അഹദിനാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ നല്‍കി. ഏതു നിമിഷവും മണ്ണ് വീഴാവുന്ന കിണറ്റിലാണ് ജീവന്‍ പണയപ്പെടുത്തി പരശു രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടില്‍ പിതാവിനൊപ്പം ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടതാണ് തുണയായത്. 37 വര്‍ഷമായി ചേങ്ങോട്ടൂരിലാണ് കുടുംബമായി താമസം. അപകടത്തിൽ പെട്ട രണ്ട് യുവാക്കളിൽ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പരഷുവിനു കോട്ടക്കൽ സ്റ്റേഷൻ യൂണിറ്റ്ആദരിച്ചു
അതേസമയം, ഏറെ നാൾ ആഗ്രഹിച്ച് ഗൾഫിലേക്ക് ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് അലി അക്ബറിന്റെ മരണം. ഈ മാസം പോകണമെന്ന് അറിയിപ്പു ലഭിച്ചതിനെത്തുടർന്ന് രേഖകൾ ശരിയാക്കാനും മറ്റുമായി ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് പോകേണ്ടതായിരുന്നു. ആവശ്യമായ തുക ശരിയാകാത്തതുകൊണ്ട് യാത്ര മാറ്റിവച്ചതിനാലാണ് കിണർ പണിക്കു പോയത്. തന്റെ കീഴിൽ 12 വർഷമായി പന്തൽ പണിക്കു വരുന്ന അലി സീസൺ സമയത്തു മാത്രമാണ് കിണർ ജോലിക്കു പോകാറുള്ളതെന്ന് പ്രദേശവാസി.
ഗൾഫ് ജോലിക്കുവേണ്ടി സ്വന്തം ഓട്ടോ വിറ്റുണ്ടാക്കിയ പണം 4 മാസം മുമ്പ് വീസ തട്ടിപ്പിൽ നഷ്ടമാകുകയും ചെയ്തു. അതിന്റെ മനോവിഷമത്തിലിരിക്കേയാണ് സുഹൃത്ത് യുഎഇയിലേക്ക് മറ്റൊരു വീസയുടെ കാര്യം പറഞ്ഞത്. ഇതിനുള്ള പണം കണ്ടെത്തുന്ന തിരക്കിലുമായിരുന്നു അലി അക്ബർ. ഗൾഫ് യാത്രയുടെ ഒരുക്കങ്ങൾക്കായി പോകാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി യാത്ര മാറ്റേണ്ടിവന്നത്.
ഒരു മാസത്തോളമായി ഖുർബാനിയിലെ കിണർ പണി ചെയ്യുന്നതിനാൽ അവസാന ദിവസത്തെ ജോലികൾക്കായി പോകാൻ രാവിലെയാണ് അലി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഫുട്ബോൾ ആരാധകനായ അലി അക്ബർ പ്രദേശിക ഫുട്ബോളിൽ ഗോൾകീപ്പറുമായിരുന്നു.