പാലക്കാട് : കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി അവസാനിച്ചതിനെത്തുടർന്ന് വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു.
ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി ആനയുടെ മുന്നിൽ അകപ്പെടാതെ രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതാകാമെന്നാണ് നിഗമനം.