പാലക്കാട്: പ്ളസ് ടൂ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പാലക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്
ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്ളസ് ടൂ പരീക്ഷാ ഫലത്തില്‍ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിച്ചയത്ര വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. എന്നാല്‍ മരണകാരണം എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം അലര്‍ജിയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്ളസ് ടൂ വിദ്യാര്‍ത്ഥിനി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങവേ മരിച്ചിരുന്നു. ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശിയായ മീനാക്ഷി(18) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മുക്കുപണ്ടം ധരിച്ചത് മൂലമുണ്ടായ
അലര്‍ജിയ്ക്കാണ് മീനാക്ഷി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഈ മാസം 17 മുതല്‍ 27 വരെ ചികിത്സയില്‍ തുടര്‍ന്നു.
ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉള്ളൂരില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മീനാക്ഷിയെ തിരികെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകുന്നേരം നാലരയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കള്‍ ഉന്നയിച്ചതോടെ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
