തിരുവനന്തപുരം കിളിമാനൂർ: റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനത്തിൽ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കര വായിക്കോണം ചിരട്ടകുന്ന് നമസ്ക്കാര പള്ളിക്ക് സമീപം എസ്.എസ് മൻസിലിൽ സമീർ (42) ആണ് മരിച്ചത്.
ഞായറാഴ്ച്ച വെകുന്നേരം 6.30 ഓടെ കിളിമാനൂരിൽനിന്നും വീട്ടിലേക്ക് പോകുമ്പോൾ പോങ്ങനാട് കെ.വി ക്ലിനിക്കിനു സമീപത്തായിരുന്നു അപകടം. ഇവിടെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സമീറിനെ സമീപവാസിയായ അഗ്നിശമന സേനയിലെ കടയ്ക്കൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറും മകനും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക്ശേഷം ഇവർ തന്നെ സമീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
ഭാര്യ: ഷെഹന ബീഗം. മക്കൾ: അഫ്രീന, ഇഷാൽ.