മലപ്പുറം: തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തേക്കെടുത്തത്. കാലു മടക്കി പ്ലാസ്റ്റിക് കവറിൽ മൂടി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നു നാട്ടുകാർ പറഞ്ഞു. മൃതദേഹം സുജിതയുടേതു തന്നെയാണെന്നു ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. സുജിതയുടെ സഹോദരനും മറ്റു ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്കു പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി.
കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിൽ എത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.