തിരൂര്‍: മത്സ്യബന്ധനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ റോഡ് മുറിച്ച് കടന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് റോഡില്‍ വീണ് മരിച്ചു. താനൂര്‍ കോര്‍മന്‍കടപ്പുറം പൗറകത്ത് എറമുള്ളാന്‍ എന്ന എറമു (62)ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പുറത്തൂർ പടിഞ്ഞാറെക്കരയിലായിരുന്നു അപകടം. വള്ളം കരക്കടുപ്പിച്ച ശേഷം നാട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയ എറമു, ഡ്രൈവര്‍ എത്താന്‍ വൈകിയപ്പോള്‍ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. അതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്ക് ശരീരത്തില്‍ ഇടിക്കുകയും എറമുവിനെ കൊളുത്തി വലിക്കുകയും ചെയ്തു. അതോടെ റോഡില്‍ മുഖം അടിച്ച് വീണു. തുടര്‍ന്ന് തിരൂര്‍ ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോര്‍മന്‍കടപ്പുറം മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. എറമു ഉള്‍പ്പടെയുളള മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലായിരുന്നു മത്സ്യബന്ധനം.