സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും സൗദി പൗരനും മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. എതിർദിശകളിൽനിന്ന് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് – ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി വാഹനമോടിച്ചുപോകുമ്പോൾ എതിർദിശയിൽനിന്ന് വന്ന സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോറിന്റെ സഹോദര പുത്രനാണ് മരിച്ച ആഷിഖ് അലി. ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ്ന അലി ഏക സഹോദരി. അൽ അഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഹനീഫ (നവോദയ), നാസർ മദനി (ഇസ്ലാഹി സെൻ്റർ) എന്നിവർക്കൊപ്പം കൃപ ചെയർമാൻ മുജീബ് കായംകുളവും രംഗത്തുണ്ട്.