സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു…


മലപ്പുറം:   സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ് പത്മശ്രീ കെ വി റാബിയ. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ പത്മശ്രീ ആദരം.

ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്.പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ റാബിയ ഇടപെട്ടു. പോളിയോബാധിതയായി അരക്ക് താഴെ തളർന്നു പോയതിനു പുറമെ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ കഴിഞ്ഞത്.


അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവർത്തനങ്ങൾക്ക് യുഎൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു.


റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’. 2000 ലാണ് കാൻസർ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങൾ നീണ്ട ചികിത്സ, കീമോതെറാപ്പി. റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു.

Post a Comment

Previous Post Next Post