അടൂർ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതി മരിച്ചു. അടൂർ ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്.
എംസി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിലാണ് അപകടമുണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിലെ സപ്‌താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർദിശയിൽ നിന്നും വന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത് കണ്ട് ഒപ്പമുള്ള ബന്ധുവായ ശ്രുതിയേയും കൈക്കുഞ്ഞിനേയും തള്ളിമാറ്റി രക്ഷപെടുത്തുനതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഐശ്വര്യയെ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
