ന്യൂഡൽഹി: അമിതവേഗതയിൽ സഞ്ചരിച്ച ഥാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മൂന്നു യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്‌ച പുലർച്ചെ 5 മണിയോടെ ഗുഡ്‌ഗാവ് ജാർസ ചൗക്കിന് സമീപമാണ് അപകടം. ഉത്തർപ്രദേശ് സ്വദേശികളായ പ്രതിഭാ മിശ്ര(26), ആദിത്യ പ്രതാപ് സിങ്(30), ലാവണ്യ(26), ഗൗതം(31) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആറുപേരിൽ അഞ്ചുപേരും മരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ഗുരുഗ്രാമിലേക്ക് ജോലി സംബന്ധമായ യാത്രയ്ക്കായി യാത്ര ചെയ്‌തിരുന്ന മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്ന മഹീന്ദ്ര താർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദേശീയപാതിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ, അതിവേഗതയിൽ വന്ന ഥാർ നിയന്ത്രണം
വിട്ട് ജാർസയിലെ ഡിവൈഡറിൽ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പലതവണ മറിഞ്ഞു. കാർ പൂർണ്ണമായും തകർന്നു.
കപിൽ ശർമയാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. അശ്രദ്ധയോടെ അമിതവേഗതയിൽ വാഹനമോടിച്ചതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
