മലപ്പുറം അരീക്കോട് അലുക്കലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരണപ്പെട്ടു. കാളികാവ് സ്വദേശി പാലകോടൻ ഹാരിസ് ആണ് മരണപ്പെട്ടത് .
ഇന്നലെയാണ് അരീക്കോട്-എടവണ്ണ പാതയിലെ അലുക്കലിൽ വെച്ച് കുരിക്കൾ ഗ്രൂപ്പിന്റെ സ്വകാര്യ ബസ്സും ഹാരിസ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചത്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിച്ച കാർ പൂർണ്ണമായും തകർന്നിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഹാരിസിനെയും മറ്റ് യാത്രക്കാരെയും വാഹനത്തിന്റെ മുകൾഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ഹാരിസ് ഉൾപ്പെടെ 23 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ അരീക്കോട്ടെ മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഹാരിസിന്റെ മരണം സംഭവിച്ചത്.
നിലവിൽ മൂന്ന് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
