പേരാമ്പ്ര: പേരാമ്പ്ര വെള്ളിയ്യൂരിൽ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പരിക്കേറ്റ 21 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തിന്റെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. സമാനമായ രീതിയിൽ ബസ്സിൽ ഡ്രൈവർക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്ന സ്ത്രീയും ബസ്സിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെയും അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ബസ്സ് പൊളിച്ചാണ് പുറത്തെത്തിച്ചത്. ലോറി ഡ്രൈവറുടെയും ഈ യാത്രക്കാരിയുടെയും നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.
ബസ് ഡ്രൈവർ അപകടം തിരിച്ചറിഞ്ഞ് പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 21 പേരുടെ പട്ടിക താഴെ നൽകുന്നു:
മനസാ (62), പത്മിനി (65), കെ.കെ. വിജയൻ (79)
നജ (21), അതുല്യ (25), അജിത്ത് (22), നിഖിൽ (18), കീർത്തന (23), അനുപ്രിയ (22)
പ്രകാശൻ (55), ചന്ദ്രൻ (64), രാജൻ (54)
ആതിര (28), സുനില (46), ഗീത (49), സുജിത (43), സജിദ (44), സുമ (54), ലിബിന (35), ഗീത (48)
ഡോ. കെ. വിനോദ്.
കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന അജ്ഫാൻ (KL 56 K 2511) ബസ്സും എതിർദിശയിൽ വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് വെള്ളിയ്യൂരിൽ വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
