കൊട്ടാരക്കര: കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരുടെ ആരോഗ്യനില ഗുരുതരമാണ്.
കൊട്ടാരക്കര ഭാഗത്തേക്ക് വന്ന 'സൊസൈറ്റി' എന്ന ബസും കായംകുളത്തേക്ക് പോവുകയായിരുന്ന 'നിർമല' എന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബസ് ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബസുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
