മലപ്പുറം തിരൂർ : കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദ(52)നാണ് കൊല്ലപ്പെട്ടത്. കേസിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷി (48) നെയാണ് തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. പ്രതിയുടെഅമ്മാവന്റെ മകനായ പത്മാനന്ദൻ, പ്രതി വാങ്ങി വെച്ച മദ്യം എടുത്ത് കുടിച്ച് തീർത്തതിലെ വിരോധം വെച്ച് സോഫയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചും ചവുട്ടി വാരിയെല്ല് പൊട്ടിച്ചും കൊലപ്പെടുത്തിയത്.
ഈ മാസം 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പത്മാനന്ദനെ തടഞ്ഞു വെച്ച് സോഫയിലേക്ക് തള്ളിയിട്ട് തലക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചും നിലത്തേക്ക് വീണ പത്മാനന്ദന്റെ നെഞ്ചിന്റെ ഭാഗത്ത് പലതവണ ചവിട്ടിയും പ്രതി പത്മാനന്ദനെ ഗുരുതര പരിക്കേൽപ്പിച്ചു. എന്നാൽ ചികിത്സ നൽകാതെ വീട്ടിൽ തടഞ്ഞിട്ടതു കാരണം ഗുരുതര പരിക്ക് പറ്റി 25-ന് പത്മാനന്ദൻ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം പൊന്നാനി ഈഴവ തുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു.
പത്മാനന്ദന്റെ ഭാര്യ: ഷീജ മക്കൾ: പ്രവീണ, പവിത്ര. പ്രതിയെ നിലമ്പൂർ മജിസേട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു
