കമ്ബത്തെ അതിജീവിച്ചവര്‍ക്ക് ഭീഷണിയായി തണുപ്പും പട്ടിണിയും; മരണസംഖ്യ 11,400 കടന്നു



തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 11,400 കടന്നു. തുര്‍ക്കിയില്‍ മാത്രം 8954 പേരും സിറിയയില്‍ 2500 പേരും മരണപ്പെട്ടതായിട്ടാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും പാടുപെടുകയാണ്. തകര്‍ന്ന റോഡുകള്‍, മോശം കാലാവസ്ഥ, ദുരിതാശ്വാസ സാമഗ്രികളുടെ അഭാവം എന്നിവയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ഇത് കാരണം ദുരന്തം അതിജീവിച്ചവരില്‍ പലരും തണുപ്പും പട്ടിണിയും മൂലം മരണപ്പെടുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.ജീവന്‍ തിരിച്ചുകിട്ടിയവരില്‍ ഏറിയ പങ്കും പള്ളികളിലും സ്‌കൂളുകളിലും ബസ് സ്റ്റോപ്പുകളിലും അഭയം തേടിയിരിക്കുകയാണ്.

അതേ സമയം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഭൂകമ്ബ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയിലും സിറിയയിലും വന്‍നാശ നഷ്ടങ്ങളാണ് സൃഷിടിച്ചത്. ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. ഭൂകമ്ബത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000 ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രണ്ടര കോടി ആളുകളെ ഭൂകമ്ബം ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.


Post a Comment

Previous Post Next Post