ട്രയിൻ യാത്രക്കിടെ പോസ്റ്റിൽ തല ഇടിച്ച് യുവാവ് മരണപ്പെട്ടു



മലപ്പുറം കൊണ്ടോട്ടി

ശാസ്താംകോട്ട (കൊല്ലം): തീവണ്ടിയില്‍ യാത്രചെയ്ത യുവാവ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുസമീപം സിഗ്‌നല്‍ തൂണില്‍ തലയിടിച്ച്‌ മരിച്ചു. മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ സലഫി ജബലില്‍ പള്ളിയാളിവീട്ടില്‍ അബ്ബാസിന്റെയും നഫീസയുടെയും മകന്‍ മുഹമ്മദ് ഷബിറാണ് (26) മരിച്ചത്.


തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്‌പ്രസിലെ യാത്രക്കാരനായിരുന്നു ഷബിര്‍. വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ ഏത് സ്റ്റേഷനാണെന്നറിയാന്‍ തല പുറത്തേക്കിട്ടു നോക്കുമ്ബോള്‍ തൂണില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ് പാളത്തില്‍ വീണുകിടക്കുകയായിരുന്നു.


വ്യാഴാഴ്ച രാത്രി ഏഴരയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവംകാണാന്‍ പുറപ്പെട്ടതായിരുന്നു ഷബിര്‍. കൊല്ലത്തെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര. എറണാകുളത്തുനിന്നാണ് ട്രെയിനില്‍ കയറിയത്.

ഷബിറിനെ കാണാതിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രാത്രി ശാസ്താംകോട്ട പൊലീസ് നടത്തിയ തിരച്ചിലിലാണ് പാളത്തില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി വെള്ളിയാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊല്ലത്തുനിന്നു സുഹൃത്തുക്കളുമെത്തിയിരുന്നു. ഷബിറിന്റെ സഹോദരങ്ങള്‍: ജംഷീന, മന്‍സൂര്‍.

Post a Comment

Previous Post Next Post