തമിഴ്‌നാട് ബസ് ടാങ്കറിലും സ്‌കൂട്ടറിലും ഇടിച്ചു; കണ്ടക്‌ടറുള്‍പ്പെടെ 4 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്



ചെന്നൈ: തമിഴ്‌നാട്ടിലെ സീര്‍കാഴിയില്‍ അമിത വേഗത്തിലെത്തിയ സ്‌കൂട്ടറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ടിഎന്‍എസ്‌ടിസി ലക്ഷ്വറി ബസ് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ കണ്ടക്‌ടര്‍ അടക്കം നാല് പേര്‍ മരിച്ചു.

ഡ്രൈവറടക്കം 26 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരായ ചിദംബരം പള്ളിപ്പടൈ സ്വദേശികളായ പത്മനാപന്‍, അരുള്‍രാജ്, ബാലമുരുകന്‍, ബസ് കണ്ടക്‌ടര്‍ വിജയ സാരഥി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പുലര്‍ച്ചെയാണ് അപകടം. തിരുവാരൂര്‍ ജില്ലയിലെ തിരുതുറൈപൂണ്ടിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ബസിന് എതിരെ അമിത വേഗത്തിലെത്തിയ സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എതിരെയെത്തിയ സ്‌കൂട്ടറിലും ബസ് ഇടിക്കുകയായിരുന്നു.

44 പേരുണ്ടായിരുന്ന ബസില്‍ 26 പേര്‍ക്കും പരിക്കേറ്റു. അതില്‍ 11 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ചിദംബരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


സംഭവത്തെ തുടര്‍ന്ന് മയിലാടുംതുറൈ ജില്ല പൊലീസ് സൂപ്രണ്ട് നിഷ സ്ഥലത്തെത്തി. അതേ സമയം അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായി. അപകട സാധ്യത കണക്കിലെടുത്ത് രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ വാഹനങ്ങള്‍ ബൈപ്പാസിലൂടെ വഴിതിരിച്ച്‌ വിട്ടു.

Post a Comment

Previous Post Next Post