യുകെ: 8 മാസം മുമ്പ് ജോലിക്കായി യുകെയിൽ എത്തിയ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. യുകെയിലെ വോട്ടൺ അണ്ടർ എഡ്ജിലെ വെസ്റ്റ്ഗ്രീൻ ഹൗസ് കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഗ്ലോസ്റ്ററിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു അഞ്ജു.
ഏപ്രിൽ 23ന് ആണ് തലവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത്മീഡ് ആശുപത്രിയിൽ എത്തുന്നത്. ട്യൂമർ രോഗം മൂലമാണ് കഠിനമായ തലവേദന വന്നത്. തുടർന്ന് തിങ്കളാഴ്ച സർജറിക്ക് വിധേയയായി. സർജറിക്ക് ശേഷം വലിയ കുഴപ്പമില്ലാതെ പോയി കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഇടയിൽ ആണ് സ്ട്രോക് വന്നത്. തുടർന്ന് ചികിത്സ നടക്കുന്നതിന് ഇടയിൽ ആണ് കഴിഞ്ഞ ദിവസം മരിക്കുന്നത്.
എട്ടു മാസം മുമ്പാണ് ജോലിക്കായി എത്തിയത്. നഴ്സിങ് ബിരുദധാരിയായ അഞ്ജു സീനിയർ കെയർ വിസയിൽ ആണ് ജോലിക്കെത്തിയത്. പഞ്ചാബിലെ റയാൻ സ്കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ചുങ്കത്തറ പനമൺ മേലേക്കരിപ്പാച്ചേരിയിൽ വീട്ടിൽ വിനോഷ് വർഗീസ്. വിനോഷ് രണ്ടര മാസം മുമ്പാണ് ഡിപെൻഡന്റ് വിസയിൽ അഞ്ജുവിന്റെ അടുത്തേക്ക് യുകെയിൽ എത്തുന്നത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു മകൻ ഉണ്ട്. മകൻ നാട്ടിലാണ് ഉള്ളത്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടിൽ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ്.