തൃശ്ശൂർ കണ്ണാറ. ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത് (20) മരിച്ചു. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ വീണ അമിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. കയത്തിൽ വീണ ഇരുവരെയും സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. അമിലിനെ കരയ്ക്കു കയറ്റി. രോഹിത്തിനെ അതുപോലെ കരയിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. യുവാക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്നും പുറത്തെടുത്തത്. ഉടനെ ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലി ഫിസാറ്റിലെ സഹപാഠികളായ അഞ്ചുപേരും ചേർന്ന് തൃശ്ശൂർ പൂരം പ്രമാണിച്ച് ഇന്നലെ തൃശ്ശൂർ ജൂബിലി മിഷന് സമീപമുള്ള സുഹൃത്തായ അമിലിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം ഉണ്ടായത്. രോഹിത്തിന്റെ മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.