മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മമ്പാട് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മമ്ബാട് പന്തലിങ്ങല്‍ മില്ലുംപടി കുന്നുമ്മല്‍ ഹമീദിന്‍റെ മകൻ റയാൻ (11), കുന്നുമ്മല്‍ സിദ്ദീഖിന്‍റെ മകൻ അഫ്ത്താഹ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മമ്ബാട് ഓടായിക്കല്‍ റെഗുലേറ്ററിന് അമ്ബതോളം മീറ്റര്‍ താഴെ റിവര്‍ ലാൻഡ് ചില്‍ഡ്രൻസ് പാര്‍ക്കിന് സമീപം ആയിരംകല്ല് കടവിലായിരുന്നു സംഭവം.
ഓണാവധിയായതിനാല്‍ ഇരുവരും പിതാവിന്‍റെ സഹോദരിയുടെ പുള്ളിപ്പാടത്തെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാനെത്തിയ ഇവര്‍ പാലത്തിന് ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കില്‍പെട്ടത്. നാട്ടുകാരും എമര്‍ജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തിയ തിരച്ചിലില്‍ ആദ‍്യം റയാനെ കണ്ടെത്തി നിലമ്ബൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചു. പിന്നാലെ അഫ്ത്താഹിനെയും മമ്ബാട്ടെ സ്വകാര‍്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂര്‍ ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു.
മമ്ബാട് എം.ഇ.എസ് ഹൈസ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ‍്യാര്‍ഥിയാണ് അഫ്ത്താഹ് റഹ്മാൻ. മാതാവ്: നിഷ. സഹോദരങ്ങള്‍: ലിയ ഷംറിൻ, ആയിഷ മഹ്റിൻ. കാട്ടുമുണ്ട ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥിയാണ് റയാൻ. മാതാവ്: സജ്ന. സഹോദരങ്ങള്‍: റിൻഷിത്, അജ്മല്‍, അസ്ബിൻ, റിസ്ബാൻ. മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം തിങ്കളാഴ്ച.