വയനാട് : മാനന്തവാടിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യസംഘത്തിന്റെ രണ്ടാമത്തെ മയക്കുവെടിയാണ് ഫലം കണ്ടത്. ശ്രമം വിജയകരമായി എന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. ഉടൻ തന്നെ കുങ്കിയാനകളെ ആനയ്ക്ക് സമീപം എത്തിയ്ക്കും. ആനയെ കൊണ്ടുപോകാൻ ഉള്ള എലിഫന്റ് ആംബുലൻസ് തയാറാക്കി.12 മണിക്കൂറോളമാണ് ആന ജനവാസമേഖലയിൽ നിലയുറപ്പിച്ചത്.
20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.