തൃശ്ശൂർ : തുമ്പൂർമുഴിയിൽ ബൈക്ക് യാത്രയ്ക്കിടെ കുട്ടിയുടെ കാൽ ബൈക്കിന്റെ മുൻഭാഗത്തെ ടയറിൽ കുരുങ്ങി കാലിന് സാരമായി പരിക്കേറ്റു. പതിവായി ആന ഇറങ്ങുന്ന ഈ പ്രദേശത്ത് എന്തുചെയ്യണമെന്നറിയാതെ കരഞ്ഞ് പകച്ചു നിൽക്കുകയായിരുന്ന കുടുംബത്തിന് തുണയായത് അതിരപ്പള്ളിയിൽ നിന്നും ചാലക്കുടിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർ. തുമ്പൂർമുഴി ഭാഗത്ത് വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ചാലക്കുടിയിൽ നിന്നും വെറ്റിലപ്പാറയിലേക്ക് വരികയായിരുന്ന ഇരിങ്ങാലക്കുട സ്വദേശികളായ ദമ്പതികൾ. റോഡിൽ വന മേഖലയിൽ ഒറ്റപ്പെട്ട ഭാഗത്ത് കരയുന്ന ഈ കുടുംബത്തെ കണ്ടപ്പോൾ കെ.എസ്.ആർ.ടി.സി. ഡ്രൈവറായ അസിയും, കണ്ടക്ടറായ മൻസൂറും ചേർന്ന് ബസ്സ് നിർത്തി. വിവരങ്ങൾ തിരക്കി ഇവരെ പെട്ടെന്ന് ബസ്സിൽ കയറ്റി കൊന്നക്കുഴിയിൽ എത്തിച്ചു. അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കയറ്റി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.