കണ്ണൂർ : ഇരിട്ടി പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ രണ്ട് വിദ്യാർത്ഥിനി കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.
അഞ്ചരക്കണ്ടി നാലാംപീടികയിൽ ശ്രീലക്ഷ്മി ഹൗസിൽ സൂര്യ (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പടിയൂർ പൂവത്ത് വെച്ച് തന്നെയാണ് സൂര്യയുടെ മൃതദേഹവും കണ്ടെത്തിയത്
ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂർ ഹഫ്‌സത്ത് മൻസിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. ഇരുവരും ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പൂവം പുഴയില്‍ കാണാതായത്. കോളജില്‍ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈല്‍ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.
കരയില്‍നിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാർഥിനികള്‍ പുഴയിലിറങ്ങുന്നത് ശ്രദ്ധയില്‍പെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങള്‍ക്കകം ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാർഥിനികളില്‍ ഒരാള്‍ മീൻപിടിക്കുന്നവരുടെ വലയില്‍പെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയില്‍നിന്ന് വേർപെട്ടു പോവുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.