മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താൻ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് അറസ്റ്റിലായവർ.
ആൾക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോർട്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. പത്തിലേറെ പേരേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്നും മന്ത്രി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേർ സ്ഥലത്തുണ്ടായിരുന്നു. സച്ചിൻ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തിൽ കലാശിച്ചു. ചിലർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികൾ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയിൽ കണ്ടതെന്നാണ് പോലീസ് നൽകുന്നവിവരമെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്.
യുവാവിന് നിരന്തരം മർദനമേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽപേരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.