ഊട്ടി: ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന്‍ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം.
കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്ബോള്‍ ആദിദേവിന്‍റെ തലയില്‍ മരം വീഴുകയായിരുന്നു.
പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
കനത്ത മഴയെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.