ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിനു സമീപത്തെ പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞു വീണ് പെൺകുട്ടി മരിച്ചു
തിരുമല വാര്‍ഡ് രതീഭവന്‍ ജോഷി-ദീപാഞ്ജലി ദമ്ബതികളുടെ മകള്‍ നിത്യ ജോഷി (18) ആണ് മരിച്ചത്. നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശിന് (24) ഗുരുതര പരുക്കേറ്റു. ബീച്ചില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നില്‍ കയറി നില്‍ക്കുകയായിരുന്നു ഇരുവരും. ഇവരുടെ മുകളിലേക്ക് കട മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ ആറുപേര്‍ മഴക്കെടുതിയില്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മീന്‍ പിടിക്കാനിറങ്ങിയ കോഴിക്കോട് കോടഞ്ചേരിയില്‍ ബിജു ചന്ദ്രന്‍കുന്നേലിന്റെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവര്‍ ഷോക്കേറ്റ് മരിച്ചു. വടകര കുനിത്താഴത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കുന്നുമ്മായിന്റെ വിട മീത്തല്‍ പവിത്രന്‍ (64) മരിച്ചു.
കുണ്ടായിത്തോടിലെ ഓടയില്‍ വീണാണ് തമിഴ്‌നാട് വിധുര നഗര്‍ സ്വദേശി വിഘ്നേശ് (45) മരിച്ചത്.ഇടുക്കി പാമ്ബാടുംപാറയില്‍ മരച്ചില്ല വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിനി മാലതിയാണ് (21) മരിച്ചത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് കാണാതായ അഴീക്കോട് ബീച്ച് കൊട്ടിക്കല്‍ ഓട്ടറാട്ട് പ്രദീപിന്റെ (52) മൃതദേഹം കണ്ടെത്തി.