ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ഹള്ളിഗട്ട് സിഇടി കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ എഐഎംഎൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റായ്ച്ചൂർ സ്വദേശി മഹന്തപ്പയുടെ ഏക മകള്‍ ജസ്വിനി (19) യാണ് മരിച്ചത്. പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമമാണ് കാരണമെന്ന് പോലീസിന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
മൂന്ന് ദിവസം മുമ്ബ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച വിദ്യാർഥിനി കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തി സുഹൃത്തുക്കള്‍ക്ക് മധുരം വിതരണം ചെയ്തിരുന്നു. വൈകുന്നേരം നാലിന് തിരിച്ച് ഹോസ്റ്റലില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30 ഓടെ സഹപാഠി എത്തിയപ്പോള്‍ മുറിയുടെ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.
കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാഞ്ഞതിനെ തുടർന്ന് ഹോസ്റ്റല്‍ വാർഡനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. പരീക്ഷയില്‍ ആറ് വിഷയങ്ങളില്‍ പരാജയപ്പെട്ടതിനാല്‍ മരിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.