കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടക രജിസ്ട്രേഷനുള്ള കാറുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അതേസമയം പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം.
ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു.
കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം. അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അമിത വേഗതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്.