കോഴിക്കോട്: വടകര ദേശീയപാതയിൽ വീണ്ടും സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം. ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയി. വടകര കരിമ്പനപാലം സ്വദേശി ആകാശിനെയാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലെന്റ്റ് ബസ് തട്ടി തെറിപ്പിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ചോറോട് പുഞ്ചിരി മില്ലിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ച് വീണ ആകാശിന് ഗുരുതരമായി പരിക്കേറ്റു. ആകാശ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിന് പിന്നാലെയെത്തിയ വാഹന യാത്രികരാണ് പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചത്......
അപകടത്തിന് പിന്നാലെ നിർത്താതെ പോയ സ്വകാര്യ ബസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ സ്റ്റാൻ്റിലെത്തി ബസിന് മുകളിൽ കൊടി കെട്ടി തടഞ്ഞു. വടകര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു. ബസിൻ്റ ഫിറ്റ്നസ് ഉൾപെടെ പരിശോധിച്ച് ഉറപ്പ് വരുത്തി കേസെടുക്കണമെന്നാണ് ഡി വൈ എഫ് നേതാക്കളുടെ ആവശ്യം. ഇന്നലെ പുതിയ സ്റ്റാൻ്റിൽ മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാൻ നേതൃത്വം നൽകിയ ആളാണ് ആകാശ് എന്നും ബോധപൂർവ്വം ഇടിച്ച് തെറിപ്പിച്ചതായി സംശയമുണ്ടെന്നും ഡി വൈ എഫ് നേതാക്കൾ പറഞ്ഞു......
