ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ അവസാനഘട്ട നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. അച്ചൻകോവിലാറിൽ മൂന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണു. ഒരാൾ നീന്തി രക്ഷപെട്ടു. രണ്ട് തൊഴിലാളികളെ കാണാതായി. നിർമാണ പ്രവൃത്തികൾക്കിടെ ഗർഡൻ ഇടിഞ്ഞുവീഴുകയായിരുന്നു. ചെന്നിത്തല ചെട്ടികുളങ്ങര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശത്തെ ഏറ്റവും വലിയ പാലമാണ് തകർന്നത്
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണത്തിലുള്ള പുതിയ പാലമാണ് തകർന്നത്. വെളിയത്ത് കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കമ്പനിയായിരുന്നു നിർമാണം നടത്തികൊണ്ടിരുന്നത്. പണി ഏകദേശം പൂർത്തിയായി വരുമ്പോഴാണ് പാലത്തിന്റെ ഒരു വശത്തായുള്ള വഴി പണിയുന്നതിനിടയിൽ കൈവരിയടക്കമുള്ള ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു
മന്ത്രി സജി ചെറിയാൻ സംഭവ സ്ഥലത്തെത്തി. മാവേലിക്കര സ്വദേശികയായ കിച്ചു രാഘവ് , കരുവാറ്റ സ്വദേശി ബിനു, എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അച്ചൻകോവിലാറിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പ്രദേശത്ത് അടിയൊഴുക്കും ശക്തമാണ്
