![]() |
കോഴിക്കോട് ആഞ്ഞടിച്ച് വേനൽമഴ: വ്യാപക നാശനഷ്ടം, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തങ്ങൾ
കോഴിക്കോട്: ജില്ലയിൽ വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലോട് കൂടിയ വേനൽമഴയിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് മഴ കനത്ത നാശം വിതച്ചത്.
ചാമുണ്ടി വളപ്പിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു
ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. പോസ്റ്റുകൾ പതിച്ച് സമീപത്തെ വീടിന്റെ മുൻഭാഗം തകർന്നു. വീടിനു സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ പൂർണ്ണമായും, മറ്റൊരു ബൈക്ക് ഭാഗികമായും തകർന്ന നിലയിലാണ്. വലിയ അപകടമാണ് ഇവിടെ ഒഴിവായത്.
തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണു
തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്; ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
