മുളന്തുരുത്തി. ഉറക്കത്തിലായിരുന്ന പെരുമ്പിള്ളി വിജയൻ്റെ ഭാര്യയും രണ്ട് മക്കളും ഞെട്ടി ഉണർന്നത് വലിയൊരു സ്ഫോടന ശബ്ദം കേട്ടാണ്. ശബ്ദത്തോടൊപ്പം വീടിൻ്റെ മേൽക്കൂരയും ഓടുകളും പൊട്ടി തകർന്നു വീഴുന്നു.
എന്താണ് സംഭവിച്ചത് എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു അവർ. പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് വീട് തകർത്ത് മുറ്റത്തേക്ക് മൂക്ക് കുത്തി കിടക്കുന്ന കാറിനെ ആണ്.
പുലർച്ചെ ഒരുമണിയ്ക്ക് ശേഷമായിരുന്നു ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് വിജയൻ്റെ വീടിൻ്റെ മേൽക്കൂരക്ക് മേൽ വീണത്. വിജയൻ്റെ മകൻ ഉപയോഗിച്ചിരുന്ന ബൈക്കും കാറി ഇടിച്ചു തെറിപ്പിച്ചു
വീട്ടിലേക്ക് ഇടിച്ചു കയറിയ കാറിന്റെ മുകളിലായി ഇലക്ട്രിക് പോസ്റ്റ് വീണു കിടക്കുന്ന അവസ്ഥയിലാണ്. മുളന്തുരുത്തി പോലീസും, മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂവും സംഭവ സ്ഥലത്ത് പാഞ്ഞെത്തി അപകടത്തിൽപ്പെട്ട ഡ്രൈവറെ ആശുപത്രിയിലാക്കി.
കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്,
വിജയൻ്റെ മകളുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. അനാരോഗ്യമൂലം ജോലി ചെയ്യാനാവാത്ത അവസ്ഥയിൽ ആണ് വിജയൻ. സ്ഥിര വരുമാനം ഇല്ലാത്ത ഈ കുടുംബത്തിന് മേൽ പതിച്ച ആഘാതമാണ് ഈ അപകടം.
മകളുടെ വിവാഹത്തിന് മുമ്പ് വീട് എങ്ങനെ നന്നാക്കി എടുക്കും എന്ന് ആലോചിച്ച് വിഷമിക്കുകയാണ് വിജയനും ഭാര്യയും മക്കളും.
