ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് അമിതവേ​ഗത്തിലെത്തിയ കാർ പാഞ്ഞുകയറി; സ്ത്രീകളടക്കം ഏഴുപേർക്ക് പരിക്ക്



കോഴിക്കോട്: ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന സംഘത്തിന്റെ ശരീരത്തിലേക്ക് കാർ പാഞ്ഞുകയറി. ഏഴുപേർക്ക് പരിക്ക്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ ഒരാളുടെ കാൽ ഒടിഞ്ഞ് തൂങ്ങി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ നിർത്താതെ രക്ഷപ്പെട്ട യുവാക്കളെ മറ്റൊരു സംഘം കാറിൽ പിന്തുടർന്ന് പിടികൂടി.


ബുധനാഴ്ച പുലർച്ചെ മൂന്നുമണിക്ക് കല്ലായി പാലത്തിന്റെ വടക്കുവശത്ത് റോഡിന്റെ കിഴക്കുഭാഗത്തെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന തമിഴ്‌നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവരുടെ മേലേക്കാണ് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. ഇതിൽ രാമയ്യയ്ക്കാണ് അതീവഗുരുതരമായ പരിക്കുള്ളത്. ഇവരുടെ രണ്ട് കാലിന്റേയും മുട്ടിനു താഴേക്കുള്ള എല്ലുകൾ തകർന്നിട്ടുണ്ട്. അതിനു പുറമെ, ഇവരുടെ തുടയെല്ലും വാരിയെല്ലും താടിയെല്ലും ഒടിഞ്ഞിട്ടുണ്ട്.


അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള ആരോഗ്യവസ്ഥയിലല്ലാത്തതിനാൽ ഇവരെ സർജറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമയ്യയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് മാത്രമേ ശസ്ത്രക്രിയ നടത്തൂവെന്ന് മെഡിക്കൽ കോളേജ് ഓർത്തോ സർജറി വിഭാഗം ഡോക്ടർ അറിയിച്ചു.


അപകടത്തെത്തുടർന്ന് കാർ അവിടെ നിർത്താതെ കോഴിക്കോട് നഗരത്തിന്റെ ദിശയിലേക്ക് ഓടിച്ചുപോവുകയായിരുന്നു. എതിരേ വന്ന ഒരു കാറിലുണ്ടായിരുന്നവർ ഈ കാഴ്ചകണ്ട് അപകടമുണ്ടാക്കിയ കാറിനെ പിന്തുടർന്ന് പുഷ്പ ജങ്ഷനു സമീപം െവച്ച് തടഞ്ഞുനിർത്തുകയായിരുന്നു. കൊണ്ടോട്ടി സബ് ആർ.ടി.ഒ.യിൽ രജിസ്റ്റർചെയ്ത വെള്ള കാറാണ് അപകടമുണ്ടാക്കിയത്.


മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദിൽ ഷാൻ എന്നിവരാണ് അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്നത്. അപകടസ്ഥലത്തിന്റെ നൂറു മീറ്റർ അകലെയുള്ള ചെമ്മങ്ങാട് പോലീസിന് നാട്ടുകാർ ഇവരെ പിടികൂടി കൈമാറിയെങ്കിലും പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. കേസ് അപകടം പറ്റിയവരിൽനിന്ന് മൊഴിയെടുത്തശേഷം വ്യാഴാഴ്ച രജിസ്റ്റർചെയ്യുമെന്ന് കസബ പോലീസ് അറിയിച്ചു. അപകടംനടന്നത് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്താണെങ്കിലും അപകടസ്ഥാനം കസബ പോലീസിന്റെ പരിധിയിൽ വരുന്നതാണ്.


അപകടത്തിൽപ്പെട്ട രക്തത്തിൽ കുളിച്ചുകിടന്നവരെ നാട്ടുകാർ ഇടപെട്ടാണ് ആംബുലൻസിൽ കയറ്റി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന മുഹമ്മദ് ഫർസാനെയും ആദിൽ ഷാനെയും പുലർച്ചെ നാലരയോടെ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മദ്യപാനപരിശോധനയോ മയക്കുമരുന്ന് പരിശോധനയോ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഇവരുടെ കാറിൽനിന്ന് സംശയാസ്പദമായ ചില വസ്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ടൗൺ അസി.കമ്മിഷണർ കെ.വി. പ്രമോദൻ അറിയിച്ചു. കാർ കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post